തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മകളും നടിയുമായ അഹാന കൃഷ്ണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിന്ധുവിന്റെ അമ്മ വസന്ത രംഗത്ത്. സിന്ധുവിന്റെ സഹോദരിയുടെ മകൾ തൻവി സുധീറിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച അഭിമുഖത്തിലാണ് വസന്ത മകൾക്കെതിരെയും കൊച്ചുമകൾക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ വീഡിയോ പിന്നീട് ചാനലിൽ നിന്ന് നീക്കം ചെയ്തു.
തന്റെ ഭർത്താവിന്റെ മരണശേഷം മകൾ സിന്ധു കൃഷ്ണ തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് വസന്ത ആരോപിക്കുന്നു. "ആ വൃത്തികെട്ട സ്ത്രീ ചത്തെങ്കിൽ ഡാഡിയെ എന്റെ വീട്ടിൽ കൊണ്ടുവന്നു നിർത്താമായിരുന്നു" എന്ന് സിന്ധു മുൻപ് ഭർത്താവ് കൃഷ്ണകുമാറിനോട് പറഞ്ഞിരുന്നതായി വസന്ത വെളിപ്പെടുത്തി. വീട്ടിൽ നിൽക്കുന്ന ഹോം നഴ്സുമാരോട് തനിക്ക് ഭ്രാന്താണെന്ന് വരുത്തിത്തീർക്കാൻ സിന്ധുവും കുടുംബവും ശ്രമിക്കുന്നുണ്ടെന്നും, തങ്ങളാണ് ശമ്പളം നൽകുന്നതെന്ന് പറഞ്ഞ് ജീവനക്കാരെ സ്വാധീനിക്കുകയാണെന്നും വസന്ത അഭിമുഖത്തിൽ പറയുന്നു.
നടി അഹാന കൃഷ്ണ തന്നോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും 'എടീ, അവളെ, ഇവളെ' എന്നൊക്കെയാണ് വിളിക്കാറുള്ളതെന്നും വസന്ത ആരോപിച്ചു. ഒരിക്കൽ അഹാന തന്നെ അടിക്കാൻ തുനിഞ്ഞതായും, ദേഹത്ത് തൊട്ടാൽ പോലീസിനെ വിളിക്കുമെന്ന് തനിക്ക് പറയേണ്ടി വന്നതായും വസന്ത വ്യക്തമാക്കുന്നു. തന്റെ വിവാഹത്തിന് അമ്മൂമ്മയെ വിളിക്കില്ലെന്ന് അഹാന പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കൃഷ്ണകുമാറിന്റെ മറ്റ് മക്കളായ ദിയ, ഇഷാനി, ഹൻസിക എന്നിവർ തന്നോട് വളരെ മാന്യമായാണ് പെരുമാറുന്നതെന്നും അവരെക്കുറിച്ച് പരാതികളില്ലെന്നും വസന്ത പറഞ്ഞു. നിലവിൽ തന്നെ നോക്കാൻ ആരുമില്ലാത്ത സാഹചര്യത്തിലാണ് സഹോദരിയുടെ മകളായ തൻവിയെ വിളിച്ചുവരുത്തിയതെന്നും വസന്ത വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറിയ ഈ ആരോപണങ്ങളോട് കൃഷ്ണകുമാറിന്റെ കുടുംബം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.